2010/11/08

രണ്ടു തലയണകള്‍

ഡിസംബര്‍ പ്രാണവേദനയോടെ അത്യാസന്ന നിലയിലാണ്. ജനുവരിയെ പ്രസവിക്കുന്നതോടെ അവള്‍ മരിക്കും...

വീഞ്ഞിന്റെ ലഹരിയില്‍ മനസ്സിലാവാത്ത എന്തോ ഒന്നിനെ പടിയിറക്കി, നിര്‍വചിക്കാനാവാത്ത പുതിയതെന്തോ സ്വാഗതം ചെയ്തു... ചുറ്റും ആര്‍പ്പും ആരവവും.

പഞ്ചാംഗത്തിലെ പൂജ്യം ഒന്നിനു വഴിമാറിയപ്പോള്‍ ലോകാതിശയം കണ്ടപോലെ വിസ്മയപ്പെട്ടു. ആശ്ലേഷിച്ചു, ആശംസിച്ചു...

കാലപ്രവാഹത്തിലെ വെറുമൊരു തുള്ളിനീരൊഴുകിയെത്തിയപ്പോള്‍ എന്തിനീ അമിതാഹ്ലാദമെന്നു മനസ്സിലായില്ല. രണ്ടായിരത്തിപ്പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് എണ്ണിത്തുടങ്ങിയ പുണ്യവാന്മാരെ, നിങ്ങളറിയുന്നില്ലല്ലോ എനിക്കു സമ്മാനിച്ച ഈ കൂത്താട്ടം...

വര്‍ഷത്തെ പടിയടച്ചിറക്കുമ്പോള്‍ കൂട്ടുകാര്‍ വിരുന്നു വന്നു. പടിതുറന്നപ്പോള്‍ അവര്‍ പിരിഞ്ഞു പോയി. വിരുദ്ധതയില്‍ത്തന്നെയാവട്ടെ തുടക്കം.

രാവേറെയായി. നിശാമുറിയിലെ കിടക്കവിരിപ്പിനു വിരസമായ വൃത്തിയും വെടിപ്പും. പ്രതീക്ഷിച്ചതുതന്നെ...

"എങ്കിലും, ചിട്ടയുടെ കൂട്ടുകാരീ, നീ എന്തേ ഒന്നു മറന്നു? ഉടുവസ്ത്രമില്ലാത്ത നഗ്നരായ തലയണകള്‍ കട്ടില്‍ത്തലയ്ക്കല്‍ പുണര്‍ന്നു കിടക്കുന്നുവല്ലോ?"... പുതുവര്‍ഷത്തിന്റെ ആദ്യത്തെ പൂരണപ്രശ്നങ്ങള്‍ പോലെ.

മേശവലിപ്പില്‍ തലയണവസ്ത്രങ്ങള്‍ ഭംഗിയായി അടുക്കി വച്ചിരിക്കുന്നു. കറുപ്പും വെളുപ്പും നിറത്തിലെ മുഷിപ്പന്‍ ഇനങ്ങളാണ് മുകളിൽ. അടിയില്‍ ചായക്കൂട്ടു തുളുമ്പിയൊഴിച്ച വര്‍ണ്ണപ്രപഞ്ചം.

അവളങ്ങനെയാണ്, കടുത്ത നിറങ്ങള്‍ ഇഷ്ടമല്ല. അവയെ മനസ്സിന്റെ അടിത്തട്ടിലേക്ക് അടുക്കിവയ്ക്കും.

നിറമുള്ള തലയണ ഞാനെടുത്തു, അവള്‍ നിറമില്ലാത്തതും...

നിറങ്ങള്‍ പ്രതീകങ്ങളാണ്. ഈ തലയണയുടുപ്പുകള്‍ സ്വപ്നങ്ങളെ ജനിപ്പിക്കാന്‍ കഴിവുള്ളവയും.

തലയണയുടെ ഓരോ വശവും വ്യത്യസ്തമാണ്. ആദ്യ വശത്തെ പല നിറങ്ങളില്‍ നീലയ്ക്കാണ് മുന്‍‌തൂക്കം... മറുപുറത്ത് പച്ചയ്ക്കും ...

നീലവശത്ത് ആകാശവും, എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളും, ചന്ദ്രനും, സൂര്യനും, കടലും, മഞ്ഞു മലകളും, നൃത്തം ചെയ്യുന്ന സുന്ദരന്മാരും സുന്ദരിമാരും...

കുറച്ചു മങ്ങിപ്പോയെങ്കിലും പച്ചയില്‍ ഗ്രാമവും, പാടവും, പുഴയും, കൗമാരവും, കൂട്ടുകാരും, പ്രണയവും, ചെടികളും, പൂക്കളും, തുമ്പികളും, കുട്ടിത്തവും കളിയും ചിരിയുമുണ്ട്... ഗൃഹാതുരത്വമുണ്ട്..

"എന്തിനാ ആ വശം എപ്പോഴും വച്ചു കിടക്കുന്നേ, അതോണ്ടല്ലേ ആകെ നരച്ചു പോയത്?" കൂട്ടുകാരി ഓര്‍മ്മിപ്പിച്ചു. എന്നിട്ടവള്‍ വര്‍ത്തമാനകാലത്തിന്റെ നിറശൂന്യതയില്‍ തലയണച്ചു. ആജ്ഞപ്രകാരം ഞാന്‍ സ്വപ്നങ്ങളുടെ നീലത്തലയണ ചൂടി.

അവളുടെ സ്വപ്നത്തില്‍ ലക്ഷ്യത്തിലേക്കുള്ള ഒരു നടവഴി മാത്രം... വഴിവക്കുകളില്‍ സൂചികപ്പലകമേലൊട്ടിച്ച കര്‍ത്തവ്യങ്ങളുടെ ഓര്‍മ്മപ്പട്ടികകളും. ഞാനതില്‍ കൃത്യതയില്ലാത്തൊരു യന്ത്രമനുഷ്യനായിരുന്നു.

നീലത്തലയണ എന്നെ പൊതിഞ്ഞെടുത്തു എങ്ങോ പറത്തിവിട്ടു... ആ വഴിയുടെ മേലെ എങ്ങോ ദൂരെ ദൂരെ. നിലത്തിറങ്ങിയപ്പോള്‍ അഞ്ഞൂറു വര്‍ഷം കഴിഞ്ഞിരുന്നു. സ്ഥലം എനിക്കന്യമായിരുന്നു. എങ്കിലും നൂറ്റാണ്ടുകള്‍ കഴിഞ്ഞു പ്രസിദ്ധീകരിക്കാന്‍ ഞാന്‍ തൊടുത്തിവച്ചിരുന്ന നവവത്സരപ്പോസ്റ്റ് വായിച്ച് ചത്തവന് കമന്റിടുന്നവരെ സ്വപ്നം കണ്ടു ഞാന്‍ തിരിച്ചു വന്നു.

ഉണര്‍ന്നപ്പോള്‍ അവള്‍ പറഞ്ഞു, "ന്യൂ ഇയര്‍ ആയിട്ട് ഇത്രേം ഒറക്കമോ? എന്തൊക്കെക്കാര്യങ്ങളാ പെന്റിംഗ് ആയിട്ട് കിടക്കുന്നെ?"

ഉറക്കത്തിനൊടുവില്‍ എപ്പോഴോ അവള്‍ എന്‍റെ സ്വപ്നത്തലയണ മാറ്റിക്കളഞ്ഞിരുന്നു....

2010/11/03

ലൂസി

ഇതു ലൂസിയുടെ വളരെ വളരെ അസാധാരണമായ, ഹൃദയഭേദകമായ കഥ.

ലൂസി വടക്കേ അമേരിക്കയിലെ ഒരു സര്‍ക്കസ് കൂടാരത്തില്‍ ജനിച്ച ഒരു ചിമ്പാന്‍സിയാണ്... പരീക്ഷണ കുതുകിയായ ഒരു psycho therapist അവളെ എടുത്തു വളര്‍ത്തി.. അവള്‍ വളര്‍ത്തു മകളായി ജീവിച്ചു. വളരെ സംഭവബഹുലവും വിഷാദസാന്ദ്രവും ആയ ആ കഥയാവട്ടെ ഈ പോസ്റ്റിൽ...

ചാള്‍സ് സീബര്‍ട്ട് എന്ന ജേര്‍ണലിസ്റ്റ്/ രചയിതാവിന്റെ The Wauchula Woods Accord: Toward a New Understanding of Animals എന്ന ബുക്കില്‍ ഈ കഥ ആരംഭിക്കുന്നു. ഡോ. മോറിസ് കെ ടമെര്‍ലിന്‍ (Dr. Maurice K. Temerlin)-ന്‍റെ "Lucy Growing up Human : A Chimpanzee Daughter in a Psycho Therapist's Family" എന്ന ഒരു പഴയ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് ചാള്‍സിന്‍റെ ഈ ബുക്കിന്റെ ആസ്പദം.

1964. ലൂസിയ്ക്ക് രണ്ടു ദിവസം പ്രായമുള്ളപ്പോള്‍ ഡോ. ടമെര്‍ലിന്‍ അവളെ ഒരു മകളായി എടുത്തു വളര്‍ത്തി. മോറിസും അയാളുടെ ഭാര്യ ജൈന്‍ എന്ന സോഷ്യല്‍ വര്‍ക്കറും ആണ് ഈ കഥയിലെ അച്ഛനും അമ്മയും. ലൂസി ജനിച്ചപ്പോള്‍ അവളുടെ തള്ള ചിമ്പിനു അനസ്തേഷ്യ കൊടുത്തു. രണ്ടാം ദിവസം അമ്മയ്ക്ക് Coca Cola-യില്‍ മരുന്നു കൊടുത്തു ഉറക്കിക്കിടത്തി. അവര്‍ ലൂസിയെ ഒരു വിമാനത്തില്‍ സ്വന്തം വീട്ടിലേക്കു കടത്തിക്കൊണ്ടു പോയി. ഒരു ബാസ്സിനെറ്റില്‍ കിടത്തി മുഖം ഒരു ചെറു പുതപ്പു കൊണ്ടു മൂടി ആരും അറിയാതെ.

ഡോ. ടമെര്‍ലിന്‍ ഒരു pet അല്ലെങ്കില്‍ മകള്‍ എന്നതിലുപരി ചില പരീക്ഷണങ്ങള്‍ക്ക് ലൂസിയെ വിധേയയാക്കുക എന്ന്‍ ഉദ്ദേശിച്ചിരുന്നു; അനുകൂല സാഹചര്യങ്ങളില്‍ ഒരു ചിമ്പാന്‍സി എത്രത്തോളം 'മനുഷ്യന്‍‍' ആകും എന്നു പരീക്ഷിക്കുകയായിരുന്നു അദ്ദേഹത്തിന്റെ വളര്‍ത്തുപുത്രി സ്നേഹത്തിന്റെ ഒരു ഗൂഡലക്‌ഷ്യം.

ഡോ. ടമെര്‍ലിന്‍ 1989 ല്‍ മരിച്ചു. ആ കഥ അവശേഷിപ്പിച്ച്...

ഇതു അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പില്‍ നിന്ന്...

  • "ലൂസിക്ക് ഞങ്ങളെ സ്നേഹിക്കാന്‍ പറ്റുമോ?"
  • "അവള്‍ക്കു മനുഷ്യ സഹജമായ വികാരങ്ങള്‍ ഉണ്ടാവുമോ?"
  • "അവള്‍ നല്ല സ്വഭാവം പുലര്‍ത്തുമോ?"
  • "ആക്രമണ സ്വഭാവം കാണിക്കുമോ? ബുദ്ധിമതി ആയിരിക്കുമോ?
  • "ലൈംഗിക വാസനകള്‍ എന്തായിരിക്കും?"
  • "അവള്‍ കുട്ടികളെ പരിചരിക്കുമോ?"
  • "അവള്‍ സംസാരിക്കാന്‍ പഠിക്കുമോ?"

അങ്ങനെ നൂറു കൂട്ടം സംശയങ്ങൾ.

ലൂസി ഒരു മനുഷ്യക്കുട്ടിയായിത്തന്നെ വളര്‍ന്നു. അവള്‍ വളരെപ്പെട്ടെന്നു കുപ്പിപ്പാല്‍ കുടിക്കാന്‍ പഠിച്ചു. രണ്ടാം മാസത്തില്‍ അവളുടെ ദൃഷ്ടി ഉറച്ചു. മൂന്നാം മാസം അവള്‍ തൊട്ടിലില്‍ നിന്നും ഇറങ്ങി ആളുകളോട്‌ ഇടപെട്ടു. ആറാം മാസം അവള്‍ നടക്കാന്‍ തുടങ്ങി.

ഒരു വയസ്സയപ്പോഴേക്കും അവള്‍ അച്ഛനമ്മമാരോടൊത്തിരുന്ന് ഭക്ഷണം കഴിയ്ക്കാന്‍ തുടങ്ങി... അതേ, ഫോര്‍ക്കും നൈഫും സ്പൂണും ഉപയോഗിച്ച്!!!

"ഞങ്ങള്‍ കത്തിയും മുള്ളും ഉപയോഗിയ്ക്കുന്നത് കണ്ടു അവള്‍ അതു പെട്ടെന്ന് അനുകരിച്ചു. അവള്‍ തനിയെ സ്കര്‍ട്ട് ധരിച്ചു. അവള്‍ എന്‍റെ കൈയ്യില്‍ പിടിച്ചു വലിച്ച്, അവളുടെ പുറകെ ഓടിക്കളിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു ... ഓടുമ്പോള്‍ അച്ഛന്‍ പുറകിലുണ്ടോ എന്നു ഇടയ്ക്ക് തിരിഞ്ഞു നോക്കിയിരുന്നു..." ടമെര്‍ലിന്‍റെ ഓര്‍മ്മകള്‍ ഇങ്ങനെ പോകുന്നു.




ഒരു പരീക്ഷണം ആണ് താന്‍ നടത്തുന്നത് എന്ന് ടമെര്‍ലിന്‍ തികച്ചും ബോധവാനായിരുന്നു, തന്റെ ലക്ഷ്യത്തില്‍ അദ്ദേഹം സദാ ജാഗരൂകന്‍ ആയിരുന്നു താനും. എന്നാല്‍ മറുവശം, ഒരു അച്ഛന്‍ എന്ന നിലയ്ക്ക് ലൂസിയെ സ്നേഹിക്കാനും അവള്‍ക്കു സംരക്ഷണം നല്‍കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ശരിക്കും ഒരു മകളെപ്പോലെ ലൂസിയെ വളര്‍ത്തച്ഛനും അമ്മയും നെഞ്ചോടടക്കി വളര്‍ത്തി.

ഭാഷ? ഭാഷയുപയോഗിച്ച് സംവേദനം ചെയ്യുന്നത് മനുഷ്യനു മാത്രം ഉള്ള ഒരു കഴിവാണോ? ലൂസിയെ ഭാഷ പഠിപ്പിക്കാന്‍ റോജര്‍ ഫൌട്ട്സ് എന്ന സൈക്കോളജിസ്റ്റ് പ്രൊഫസറിനെ ടമെര്‍ലിന്‍ ഏര്‍പ്പാടു ചെയ്തു. (ചിമ്പുകള്‍ക്ക് സൈന്‍ ലാംഗ്വേജ് ഉപയോഗിച്ച് ആശയ വിനിമയം നടത്താന്‍ സാധിക്കും എന്നു അദ്ദേഹം സ്ഥാപിച്ചിരുന്നു).

ലൂസിയ്ക്ക് ഒരു 4-5 വയസ്സുള്ളപ്പോഴാണ് റോജര്‍ അവളെ പഠിപ്പിക്കാന്‍ തുടങ്ങിയത്‌. എയര്‍പ്ലെയിന്‍, പാവ, ബാള്‍ , പഴം... അങ്ങനെ 250-തോളം വാക്കുകള്‍ ആംഗ്യം കൊണ്ടു കാണിക്കാന്‍ അവള്‍ പഠിച്ചു.

ഒരു വല്യ ചോദ്യം അവളുടെ ആംഗ്യപ്രകടനം വെറും മിമിക്രി ആണോ അതോ അര്‍ത്ഥം അറിഞ്ഞാണോ എന്നായിരുന്നു. ആശ്ചര്യമെന്നു പറയട്ടെ, ലൂസി അര്‍ത്ഥം അറിഞ്ഞു തന്നെയാണ് സൈന്‍ പഠിച്ചത്.

ഇതിനു, ഒരുപാടു തെളിവുകള്‍ റോജറിന്റെ കഥകളില്‍ ഉണ്ട്. അവള്‍ക്കു പൊടുന്നനെ വാക്കുകള്‍ കോര്‍ത്തിണക്കി പുതിയ അര്‍ത്ഥം ധ്വനിപ്പിക്കാന്‍ കഴിഞ്ഞു . ഒരിക്കല്‍ തണ്ണി മത്തന്‍ (water melon ) കൊടുത്തപ്പോള്‍ അവള്‍ അതു "sweet drink food" ആണെന്ന് പറഞ്ഞു (രുചിയുടെ സാമ്യം കൊണ്ട്!). പിന്നെ ഒരിക്കല്‍ പഴകിയ radish തുപ്പിക്കളഞ്ഞിട്ടു അവള്‍ പറഞ്ഞു, "cry-hurt food" (കരയിപ്പിക്കുന്ന, അസ്വാസ്ഥ്യപ്പെടുത്തുന്ന ആഹാരം!).

അവള്‍ക്കു കള്ളം പറയാന്‍ പോലും അറിയാമായിരുന്നു. (അതിന്‍റെ അര്‍ത്ഥം അവള്‍ പ്രസ്തുത സന്ദര്‍ഭം മനസ്സിലാക്കി മാറ്റിപ്പറയുന്നു എന്നാണ്. മനുഷ്യര്‍ക്ക്‌ മാത്രമേ ഇതു ചെയ്യാന്‍ പറ്റൂ എന്നാണല്ലോ പൊതുവെയുള്ള വിശ്വാസം).

റോജര്‍ പറയുന്നു "ഒരിക്കല്‍ ഞാന്‍ വന്നപ്പോള്‍ അവള്‍ക്കു ഒരു potty accident (അസന്ദര്‍ഭത്തിലെ മലവിസര്‍ജ്ജനം) ഉണ്ടായി. സാധാരണഗതിയില്‍ അവള്‍ potty trained (ശൌചകാര്യങ്ങളില്‍ പരിശീലനം ഉള്ള) ആണ്. അന്നെന്തോ പറ്റിപ്പോയി. ഞാന്‍ അസന്തുഷ്ടനായി. ഇതെല്ലാം ഇനി ഞാന്‍ തന്നെ ശുചിയാക്കണമല്ലോ..."

റോജര്‍ ചോദിച്ചു "ആരാ ഈ പണി പറ്റിച്ചെ?"

ലൂസി വിരല്‍ ചൂടി ആംഗ്യം കാണിച്ചു "സൂ"

സൂ അവിടെ പഠിക്കാന്‍ വന്ന ഒരു പെണ്‍കുട്ടിയാണ്. ആ സംഭവം നടന്നപ്പോള്‍ സൂ ആ സ്ഥലത്ത് പോലും ഇല്ലായിരുന്നു! വീണ്ടും വീണ്ടും ആരാഞ്ഞപ്പോള്‍ ലൂസി സമ്മതിച്ചു. ക്ഷമയും ചോദിച്ചു.

പിന്നീട്, സൂ-ന്‍റെ വാക്കുകളില്‍ നിന്ന്...

"ഞാന്‍ അവളെ കണ്ട് ശരിക്കും വാ പൊളിച്ചു പോയി. പ്രത്യക്ഷത്തില്‍ ഒരു ചേര്‍ച്ചയില്ലായ്മ; എന്നാല്‍ ആരെയും ശ്രദ്ധിക്കാത്ത അവളുടെ അലസമായ നടത്തം. ഒന്നും സംഭവിക്കാത്ത പോലെ അടുക്കളയില്‍ ചെന്നു അവള്‍ക്കിഷ്ടപ്പെട്ട ചായപ്പൊടി എടുത്ത് കെറ്റിലില്‍ വെള്ളം പകര്‍ന്നു ചായ തിളപ്പിക്കുന്നത് . അവള്‍ ചായ ഉണ്ടാക്കി ഞങ്ങള്‍ക്ക് തരും. അതൊരു പതിവു സംഭവം ആയിരുന്നു. അവളുടെ നിസ്സംഗതയാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. അതില്‍ എല്ലാം അടങ്ങിയിരുന്നു.

അതേ, ഞാന്‍ ചായ ഉണ്ടാക്കുകയാണ്, കൂട്ടത്തില്‍ നിങ്ങള്‍ക്കും കുടിക്കാം എന്ന ആ നിശ്ശബ്ദമായ പറച്ചില്‍!
"

ലൂസിയുടെ കൂടെ ചായ മൊത്തുകയാണ് സൂ ചെയ്തു കൊണ്ടിരുന്നത്. തെല്ലും ഔപചാരികതയില്ലാതെ... വളരെ കാഷ്വലായിട്ട്.

സൂ: "ചായ കുടിക്കുമ്പോള്‍ ഞങ്ങള്‍ മാഗസീനുകള്‍ മറിച്ചു നോക്കും, റേഡിയോ കേള്‍ക്കും. ടമെര്‍ലിന്‍റെ വീട്ടിലുള്ള മാസികകള്‍ - വീടിന്റെയും പൂന്തോട്ടത്തിന്റെയും, കുട്ടികളുടെയും, സ്ത്രീകളുടെയും ഒക്കെ പടമുള്ള മാഗസീനുകള്‍"

ലൂസിയ്ക്ക് വീട്ടിലുള്ളവരുടെ മാനസികാവസ്ഥ വേഗം മനസ്സിലാക്കാന്‍ പറ്റിയിരുന്നു. ജൈന്‍ (ടമെര്‍ലിന്‍റെ ഭാര്യ) വിഷമിച്ചിരിക്കുമ്പോള്‍ തലോടിയും ആലിംഗനം ചെയ്തും ഉമ്മവച്ചും ലൂസി അവരെ സന്തോഷിപ്പാന്‍ നോക്കും. അവര്‍ക്ക് അസുഖം വന്നാല്‍ ലൂസി കൂട്ടിരിക്കുകയും ആഹാരം എടുത്തു കൊടുക്കുകയും ചെയ്തിരുന്നു.


ഇനി കഥയുടെ രണ്ടാം ഭാഗം.
ഒരു പൊതുപൂര്‍വികനില്‍ നിന്നും ഉത്ഭവിച്ചാല്‍ പോലും കാലാന്തരത്തില്‍ വ്യത്യസ്ത ജനുസ്സില്‍പ്പെട്ട ജീവികള്‍ പരസ്പരം ഏറെ വൈജാത്യം പുലര്‍ത്തും. പിന്നീട്‌ അവ തമ്മില്‍ ലൈംഗിക ആകര്‍ഷണം ഉണ്ടായിരിക്കില്ല. ജനുസ്സിന്റെ പരമ്പര നില നിര്‍ത്താന്‍ പ്രകൃതിയുടെ ചേരുവയാണ് ഇതര ജനുസ്സുകളോടുള്ള ഈ ലൈംഗിക ആകര്‍ഷണമില്ലായ്മ. ഒരു ചിമ്പിനെ കാണുന്ന ബബൂണിനു പ്രത്യേകിച്ചൊന്നും തോന്നാത്തത് അതുകൊണ്ടാണ്.

ഇനിയുള്ള ചില പാരഗ്രാഫുകളില്‍ മറയില്ലാത്ത ലൈംഗിക പരാമര്‍ശങ്ങള്‍ ഉണ്ട്. വായിക്കാന്‍ താല്പര്യമില്ലാത്തവര്‍ പിന്തിരിയുക, അല്ലെങ്കില്‍ ചുവന്ന വരകള്‍ക്കിടയിലെ പാരഗ്രാഫുകള്‍ തള്ളി വായിക്കുക.

ടമെര്‍ലിന്‍: "വൈകുന്നേരം ഒരു 5 മണിയായിക്കാണും. ജൈനും ഞാനും ലിവിംഗ് റൂമില്‍ ഇരിയ്ക്കുകയായിരുന്നു. ലൂസി കാബിനറ്റ്‌ തുറന്നു ഒരു ഗ്ലാസും ഒരു ബോട്ടില്‍ ജിന്നും എടുത്തുകൊണ്ടു വന്നു. അവള്‍ എന്നിട്ടു ലിവിംഗ് റൂമില്‍ വന്നു ഒരു കൌച്ചില്‍ ഇരുന്നു..."

എന്നിട്ട്...

ലൂസി പൊടുന്നനെ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി.

ഇനിയാണ് കഥയിലെ സുപ്രധാനമായ വഴിത്തിരിവ്. 60 ലക്ഷം വര്‍ഷങ്ങള്‍ കൊണ്ടു ഉരുത്തിരിഞ്ഞ വാനര-മനുജ പരിണാമത്തിന്റെ വരമ്പുകള്‍ ഭേദിക്കപ്പെട്ടു.

"ഇതു തന്നെ താന്‍ കാത്തിരുന്ന ആ അസുലഭ പരീക്ഷണ നിമിഷം", ലൂസിയുടെ പ്രവൃത്തി കണ്ടപ്പോള്‍ ടമെര്‍ലിനു തോന്നിയത് അപ്രകാരമാണ്. ചിന്തകള്‍ പിതാവില്‍ നിന്നും ശാസ്ത്രജ്ഞനിലേക്ക് ഗതിമാറി.

അയാള്‍ ഷോപ്പിംഗ്‌ മാളിലേക്ക് ഓടി. പ്ലേഗേള്‍ മാഗസിന്റെ ഒരു കോപ്പിയുമായി തിരിച്ചു വന്നു. പുരുഷന്മാരുടെ അശ്ലീലചിത്രങ്ങളുള്ള ആ മാഗസിന്‍ അവള്‍ക്കു കൊടുത്തു. ആ പടങ്ങള്‍ നോക്കി ലൂസി സ്വയംഭോഗം ചെയ്തു.

ജൈന്‍:"ഇത്തരം മാഗസീനുകള്‍ ആദ്യം കൊടുത്തത് ഞാന്‍ കണ്ടില്ല. പിന്നീട് ഈ മാഗസീനുകള്‍ അവള്‍ നോക്കുമ്പോഴും ഞാന്‍ ഇല്ലായിരുന്നു."

പിന്നീട്‌ അവര്‍ ഒരു ആണ്‍ ചിമ്പാന്‍സിയെ ലൂസിയ്ക്ക് പരിചയപ്പെടുത്തി. അവന്‍ കൈകള്‍ ഉയര്‍ത്തി അവളുടെ അടുത്തേക്ക് വരാന്‍ ശ്രമിച്ചെങ്കിലും, ലൂസി വളരെ പരിഭ്രാന്തയായാണ് കാണപ്പെട്ടത്. അവള്‍ ആണ്‍ ചിമ്പാന്‍സിയില്‍ നിന്നു ദൂരേയ്ക്ക് മാറാന്‍ ശ്രമിച്ചു.

ആ നിമിഷം... അവര്‍ക്ക് മനസ്സിലായി, ഈ പരീക്ഷണത്തിന്‍റെ ഋഷ്യമൂകത്തില്‍ ലൂസി കുടുങ്ങിപ്പോയെന്ന്. അവള്‍ തീര്‍ച്ചയായും ഒരു ചിമ്പ് അല്ല. എന്നാല്‍ മനുഷ്യനാണോ? അവളെ ഏതു വിഭാഗത്തില്‍ പെടുത്തും? ഈ ചോദ്യത്തിന് അവര്‍ക്ക് ആദ്യമായി ഉത്തരം മുട്ടി. പരിണാമത്തിന്റെ ഇടവഴിയിലെ ഒരു വലിയ പാതാളത്തില്‍ അവള്‍ അകപ്പെട്ടു പോയിരുന്നു.


ചിമ്പാന്‍സികള്‍ മനുഷ്യനെ അപേക്ഷിച്ച് വളരെ കായബലം ഉള്ള ജന്തുക്കളാണ്. ചിമ്പുകളെ വളര്‍ത്തുമൃഗമാക്കുന്നവര്‍ പിന്നീട്‌ അവയെ ഉപേക്ഷിക്കുകയാണ് പതിവ്. കാലക്രമത്തില്‍ കുഞ്ഞു ചിമ്പുകള്‍ വളരും, അതിശക്തരാവും, ആക്രമണ സ്വഭാവം പ്രകടിപ്പിക്കും... പിന്നെ കൂടെ താമസിപ്പിക്കാന്‍ വളരെ പ്രയാസമാണ്.

ലൂസിയുടെ കാര്യത്തിലും ഇതൊക്കെത്തന്നെ സംഭവിച്ചു. എങ്കിലും ടമെര്‍ലിന്‍ ദമ്പതികള്‍ വളരെ നാള്‍ പിടിച്ചു നില്ക്കാന്‍ നോക്കി. ഒട്ടെക്കെ വിജയിച്ചു.

ലൂസിയ്ക്ക് 10-11 വയസ്സ്. അവള്‍ മെരുക്കമില്ലാത്ത വലിയ ജന്തുവായി രൂപം പ്രാപിച്ചു കൊണ്ടിരുന്നു. ടമെര്‍ലിന്‍ ദമ്പതികള്‍ വീടിന്റെ സിംഹഭാഗം ലൂസിയ്ക്ക് വേണ്ടി നീക്കി വച്ചു. പരീക്ഷണത്തിന്റെ എല്ലാ സത്തയും ചോര്‍ന്നു പോയി; ഇപ്പോള്‍ കമ്പിയഴിയ്ക്കപ്പുറമുള്ള മുറികളിലാണ് അവളുടെ താമസം. അവള്‍ വീടു തകിടം മറിച്ചു. ഭിത്തികള്‍ തച്ചുടച്ചു. വീട്ടില്‍‌ വിരുന്നുകാര്‍ വന്നാല്‍ ആക്രമണോത്സുകത ഉച്ചസ്ഥായിയിലെത്തും. അലറി വിളിയ്ക്കും...

പയ്യെപ്പയെ വിരുന്നുകാരുടെ എണ്ണം കുറഞ്ഞു വന്നു.

ഒടുവില്‍ അവര്‍ അടിയറവു പറഞ്ഞു. ലൂസിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവ്യക്തതകള്‍ ഏറെ അവശേഷിപ്പിച്ച് ചാള്‍സ് സീബര്‍ട്ടിന്‍റെ ബുക്ക്‌ ഇവിടെ തീരുകയാണ്.


പുസ്തകം തീര്‍ന്നു... ഇനിയെന്ത്? കഥയുടെ ബാക്കി radiolab.org -ലെ ഗവേഷകര്‍ തിരഞ്ഞു പിടിച്ചു സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ഇതിന്‍റെ തുടര്‍ച്ച അറിയാന്‍ നമുക്കു അവരോടൊപ്പം ജാനിസ് കാര്‍ട്ടറിനെ പരിചയപ്പെടാം.

ജാനിസ് കാര്‍ട്ടര്‍ - അമേരിക്കയില്‍ ജനിച്ച അവര്‍ വടക്കേ ആഫ്രിക്കയിലെ ഗാംബിയയില്‍ ആണ് താമസം. മുപ്പതിലേറെ വര്‍ഷമായി ചിമ്പാന്‍സികളെ പഠിക്കുന്നതിനും പരിചരിക്കുന്നതിനും ജീവിതം ഉഴിഞ്ഞു വച്ച മഹദ്വക്തി.

ലൂസി നിയന്ത്രണാതീത ആയപ്പോള്‍ അവളെ പരിചരിക്കാന്‍ ടമെര്‍ലിനുകള്‍ ഏര്‍പ്പെടുത്തിയത് ജാനിസിനെ ആയിരുന്നു. എന്തുകൊണ്ടോ ലൂസിയ്ക്ക് ജാനിസിനോട് അല്പം അടുപ്പം തോന്നി. അച്ഛന്‍/ അമ്മ ബന്ധം അല്ലാത്തതു കൊണ്ടായിരിക്കാം. ചിലപ്പോള്‍ ഇടപെട്ട സമയത്തിന്റെ പ്രത്യേകത ആയിരിക്കാം. എന്തായാലും, ലൂസി അവളില്‍ ഒരു കൂട്ടുകാരിയെ കണ്ടു.

1977. ലൂസിയെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉപാധികള്‍ തെരഞ്ഞു ടാമാര്‍ലിനുകള്‍ ലോകം മൊത്തം അലഞ്ഞു. മാര്‍ഗ്ഗം ഒന്നും തെളിഞ്ഞില്ല. അവര്‍ കണ്ട സ്ഥലങ്ങളില്‍ "മകളെ" താമസിപ്പിക്കാന്‍ തോന്നിയില്ല. പലടത്തും കനത്ത ബന്ധവസ്സുള്ള മനം മടുപ്പിക്കുന്ന കമ്പിക്കൂടുകള്‍..

ഒടുവില്‍ അവര്‍ തീരുമാനിച്ചു. ഏറ്റവും നല്ലത് അവളെ പോകാന്‍ വിടുകയാണ്... അവളുടെ സ്വന്തം വീട്ടിലേയ്ക്ക്, കാട്ടിലേക്ക്! അതിനുവേണ്ടി അവര്‍ ജാനിസിന്റെ സഹായം തേടി.

താന്‍ ഏറ്റെടുക്കുന്ന ജോലിയുടെ ഗൌരവം ഒന്നുമറിയാതെ ജാനിസ് സമ്മതം മൂളി. യൂഎസിലെ ഓക്‌ലഹോമയില്‍ നിന്നും 22 മണിക്കൂര്‍ വിമാനയാത്ര കഴിഞ്ഞു ടമെര്‍ലിനുകളും ജാനിസും ലൂസിയും ആഫ്രിക്കന്‍ രാജ്യമായ സെനഗാളിലെ ഡെകാറില്‍ എത്തിച്ചേര്‍ന്നു. ജാനിസ് പറയുന്ന പ്രകാരം, കഠിനമായ ചൂടും, അന്തരീക്ഷബാഷ്പവും ഉള്ള, കൊതുകുകളും, പ്രാണികളും നിറഞ്ഞ സ്ഥലമായിരുന്നു ഡെകാര്‍. ഡെകാറില്‍ നിന്നും‍, കാറോടിച്ചു ഗാംബിയ നദിയും താണ്ടി ഒടുവില്‍ ഒരു നേച്ചര്‍ റിസോര്‍ട്ടില്‍ എത്തി.

റിസോര്‍ട്ട് എന്ന ഓമനപ്പേരില്‍ കാട്ടിന്റെ നടുക്കു പ്രതിഷ്ഠിച്ച വളരെ വലിയ കൂടുകള്‍... ലൂസിയെ എങ്ങനെയെകിലും ആ കൂട്ടിലേക്ക് കയറ്റിവിട്ടു പോകുകയായിരുന്നു അവരുടെ ലക്ഷ്യം. ജീവിതത്തില്‍ ആദ്യമായി വെളിസ്ഥലത്ത് ഒറ്റയ്ക്ക് രാത്രിയുറങ്ങാന്‍...

രണ്ടു മൂന്നു ആഴ്ചകള്‍ കഴിഞ്ഞു... ജൈന്‍, മോറിസ് ടമെര്‍ലിനുകള്‍ മടങ്ങി. ജാനിസ് കുറച്ചു കാലം കൂടി തങ്ങി ഇടയ്ക്കു ലൂസിയെ സന്ദര്‍ശിക്കാനായിരുന്നു പദ്ധതി.

ജാനിസ്: "അവളുടെ മുടി പൊഴിയാന്‍ തുടങ്ങി. ത്വക് രോഗങ്ങള്‍ പിടിപെട്ടു".

"എനിയ്ക്കു അവിടെ കൂടുതല്‍ നാള്‍ നില്‍ക്കന്‍ താല്പര്യമില്ലായിരുന്നു. ഒരു മൂന്നാഴ്ച കഴിഞ്ഞു തിരിച്ചു പോകണം എന്നായിരുന്നു പ്ലാന്‍"

പക്ഷെ, ജാനിസ് കാര്‍ട്ടര്‍ പിന്നീടൊരിക്കലും തിരിച്ചു പോയില്ല.

ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍... എന്നിട്ടും ലൂസി കടുത്ത മാനസിക പിരിമുറുക്കത്തില്‍ ആയിരുന്നു. മുടി കൊഴിച്ചില്‍, ആഹാരത്തോട് വിമുഖത...

ഇതിനിടെ, പലവിധേന ബന്ദികളായി ഉപേക്ഷിക്കപ്പെട്ട ചിമ്പുകളുടെ ഒരു ചെറു സംഘം അവിടെ കുടിയേറിയിരുന്നു. അവയും ലൂസിയെപ്പോലെ അസ്വസ്ഥരായി കാണപ്പെട്ടു.

ജാനിസ് വിചാരിച്ചു... "സ്ഥലം മാറണം, എന്നാലേ ശരിയാവൂ..."
ഒരു സ്ഥലം കണ്ടു വച്ചു. ഗാംബിയ നദിയാല്‍ ചുറ്റപ്പെട്ട, പച്ചക്കാടുകളുള്ള, നീണ്ടു പരന്ന ഒരു ദ്വീപ്.

ലൂസിയെയും കൂട്ടരെയും ആ ദ്വീപില്‍ വിടാന്‍ അവര്‍ തീരുമാനിച്ചു. സ്വതന്ത്രരായി, മരം കയറാനും, തീറ്റ തേടാനും, കൂട്ടു കൂടാനും, തല്ലു കൂടാനും അവ പഠിക്കട്ടെ. രണ്ടാം ജന്മത്തില്‍ പതിയെ പിച്ചവച്ചു കാട്ടിലെ ബാലപാഠങ്ങള്‍ സ്വായത്തമാക്കുമെന്നു ജാനിസ് വിശ്വസിച്ചു. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അവര്‍ തുള്ളിച്ചാടുമെന്നു കരുതി. ഒരു ശുഭപര്യവസായിയായ കഥ അവര്‍ സ്വപ്നം കണ്ടു...

പക്ഷെ, അതല്ല സംഭവിച്ചത്... തുറന്നു വിട്ട ലൂസിയും കൂട്ടരും ജാനിസിനെ ഒട്ടിപ്പിടിച്ചു നിന്നു.

ജാനിസ് പകല്‍ നേരങ്ങളില്‍ ഫലമൂലാദികള്‍ കാണിച്ചു, "ഇതാണ് നിങ്ങളുടെ ഭക്ഷണം" എന്നു പഠിപ്പിക്കാന്‍ നോക്കി. പക്ഷെ അവറ്റകള്‍ക്ക് അതിലൊന്നും താല്പര്യമില്ലായിരുന്നു. സംസ്കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആയിരുന്നു അവര്‍ക്ക് വേണ്ടത്, മനുഷ്യനിര്‍മ്മിതമായ വസ്തുക്കളും. സ്വന്തം നിലനില്‍പ്പിനു വേണ്ടി ജാനിസ് കൊണ്ടുവന്ന വസ്തുക്കളിലായിരുന്നു അവറ്റകളുടെ കമ്പം. പല്ലു തേയ്ക്കുമ്പോള്‍, കുളിയ്ക്കുമ്പോള്‍ കൂടെ അതുപോലെ ചെയ്യാന്‍ ചിമ്പുകള്‍ തിക്കിത്തിരക്കി.

ജാനിസ് വിചാരിച്ചു. "ഞാന്‍ ഈയിടം വിടുന്നതാണ് അവരുടെ സ്വയം പര്യാപ്തതയ്ക്കു നല്ലത്".

ഇനിയാണ് ജാനിസ് ആ അസാമാന്യ പ്രവൃത്തി ചെയ്തത്... ഗാംബിയ താഴ്വരകളില്‍ തമ്പടിച്ചിരുന്ന ചില ബ്രിട്ടീഷ്‌ പട്ടാളക്കാരോട് തന്നെ ഒരു ഭീമാകാരമായ ഇരുമ്പു കൂട്ടിലാക്കി ഹെലിക്കോപ്റ്റര്‍ വഴി ചിമ്പുകളുടെ സമീപം ഇറക്കിവയ്ക്കാന്‍ പറഞ്ഞു. അതേ, ജാനിസ് ആ കൂട്ടിലും ചിമ്പുകള്‍ വെളിയിലും!

ജാനിസ് ആ കൂട്ടില്‍ താമസിക്കാന്‍ തുടങ്ങി.

ആദ്യം കൂടിനു മേല്‍ക്കൂര ഇല്ലായിരുന്നു, തലയ്ക്കു മേലെ ഒരു കമ്പി വല, ചിമ്പുകളെ അകറ്റി നിര്‍ത്താന്‍ മാത്രം... ഹയീനയുടെ ശബ്ദം പോലെ ചെറിയ അപകട സൂചന കിട്ടിയാല്‍ മതി, അവറ്റകള്‍ ഓടി മേല്‍ക്കൂരയില്‍ സുരക്ഷ തേടും. ജാനിസ് എന്ന കൂട്ടുകാരിയുടെ/ അമ്മയുടെ തണലു തേടി...

കുറെ നാള്‍ മഴയും വെയിലും ഏറ്റു ജാനിസ്... പിന്നെ തകിടു കൊണ്ടു മറച്ചു കെട്ടി, അത്രയുമായി...

മേല്‍ക്കൂര തകര്‍ത്ത് ഉള്ളില്‍ കടക്കാന്‍ ലൂസിയും കൂട്ടരും ആവുന്നത്ര നോക്കി. അന്തിയോളം കൂടിനു മീതെയുള്ള ചാട്ടവും ബഹളവും കാരണം ജാനിസിന് തലയ്ക്കുള്ളില്‍ ആകെ ഒരു മരവിപ്പായിരുന്നു... അവറ്റകള്‍ക്കോ, ചിമ്പുകള്‍ അല്ല എന്നു സ്വയം നിഷേധിക്കാനുള്ള പ്രവൃത്തിയായിരുന്നു ഈ പാട്ടും കൂത്തും...


ഒരു വര്‍ഷം കടന്നു പോയി. മറ്റു ചിമ്പുകള്‍ക്ക് ജാനിസിനോടുള്ള താല്പര്യം കുറഞ്ഞു. അവ കാട്ടിനുള്ളില്‍ സ്വൈരമായി അലയാന്‍ തുടങ്ങി. ലൂസിയ്ക്ക് അടുപ്പം വിട്ടിരുന്നില്ല. സൈന്‍ ലാംഗ്വേജ് വഴി പിന്നെയും അവര്‍ ആശയം കൈമാറി.

"വരൂ എന്റടുത്തേക്ക്" ലൂസി ആംഗ്യം കാണിച്ചു...
"ഇല്ല ലൂസീ, പോകൂ.. നീ ഒറ്റയ്ക്കാണ്, തനിയെ ജീവിക്കേണ്ടവള്‍..."
"ജാനിസ്, വരൂ"
"ലൂസീ, പോകൂ.."
"വരൂ"
"പോകൂ.."

കുറെ നാള്‍ പൊയ്ക്കൊണ്ടിരുന്നു. ലൂസി പോകാന്‍ കൂട്ടാക്കിയില്ല. അവള്‍ ആ കൂടിനുമുമ്പില്‍ ഒരു നിശ്ചല പ്രതിമ പോലെ കാത്തുനിന്നു... ദിവസം മുഴുവനും...

ജാനിസ് ലൂസിയെ പാടെ അവഗണിക്കാന്‍ തുടങ്ങി... അവര്‍ക്കറിയാമായിരുയിന്നു, ഒരു ചെറിയ സൂചന പോലും ചിമ്പാന്‍സിയിലെക്കുള്ള അവളുടെ യാത്രയുടെ ദൂരം കൂട്ടുമെന്ന്; എപ്പോഴെങ്കിലും ലൂസിയെ ഒന്നു നോക്കിയാല്‍ "എന്‍റെ മനസ്സു വേദനിക്കുന്നു" എന്ന് അവള്‍ ആംഗ്യം കാട്ടും...

ഒന്നും കഴിയ്ക്കാതെ ലൂസി മെലിഞ്ഞു മെലിഞ്ഞു വന്നു. എന്തെങ്കിലും കഴിപ്പിയ്ക്കാന്‍ ജാനിസ് ആവുന്നത്ര ശ്രമിച്ചു. തമ്മില്‍ വാക്കുതര്‍ക്കമായി... നമുക്കു സങ്കല്‍പ്പിക്കാന്‍ പോലും ആവാത്ത കാര്യങ്ങള്‍ ജാനിസ് ചെയ്തു. അവര്‍ ഉറുമ്പുകളെയും, ചെടിച്ചില്ലകളില്‍ പറ്റിപ്പിടിച്ച പുഴുക്കളെപ്പോലും തിന്നാന്‍ തുടങ്ങി. ലൂസി കണ്ടു പഠിക്കാന്‍... എന്നിട്ടും....

ലൂസി പട്ടിണി കിടന്നു മരിക്കുമെന്നു തോന്നിയ സന്ദര്‍ഭം ആയിരുന്നു അത്. എങ്കിലും ജാനിസ് വര്‍ഷങ്ങളോളം പിടിച്ചു നിന്നു. ഇടയ്ക്കു വല്ലപ്പോഴും ജാനിസ് ആഹാരം ലൂസിയ്ക്ക് പങ്കു വച്ചു... ലൂസിയുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രം...


പിന്നെ....
അന്നൊരു വൈകുന്നേരം... വികാരസമരത്താല്‍ ഒരുപാടു നീണ്ട ആ ദിനത്തിന്റെ അവസാനം ജാനിസും ലൂസിയും കാടിന്റെ പച്ചപ്പില്‍ നടക്കാന്‍ പോയി... മനസ്സിനിറ്റു തണുവു തേടി...

വഴിയിലെ കുത്തിറക്കം... ചടുലമായ കാല്‍വെപ്പുകള്‍ തെറ്റി കൂട്ടിമുട്ടി അവര്‍ ഒരുമിച്ചു നിലംപതിച്ചു...

എഴുന്നേറ്റപ്പോള്‍...

തികച്ചും ആകസ്മികമായി ലൂസി ഒരു ഇല പൊട്ടിച്ചു ജാനിസിന് നല്‍കി. ജാനിസ് പകച്ചു പോയി... പെട്ടെന്ന് ജാനിസ് അത് തിരിച്ചു കൊടുത്തു. അത്ഭുതമെന്നു പറയട്ടെ, ലൂസി അതു വാങ്ങി കഴിച്ചു. എത്രയോ നാള്‍ ജാനിസ് ആഗ്രഹിച്ചത് അങ്ങനെ ആ മാസ്മരിക നിമിഷത്തില്‍ സാധ്യമായി.

അതൊരു നിര്‍ണ്ണായക നിമിഷമായിരുന്നു... ലൂസി സ്വന്തം കാലില്‍ നില്ക്കാന്‍ തീരുമാനിച്ചുറച്ച പോലെ. പതിയെപ്പതിയെ അവള്‍ സ്വന്തമായി ജീവിക്കാന്‍ തുടങ്ങി.

ഒരുപാടു വൈകിയില്ല. ജാനിസ് അവിടം വിട്ടു പോയി.


എന്നും, ലൂസിയുടെ മേല്‍ ജാനിസിന്റെ കണ്ണുണ്ടായിരുന്നു. അവര്‍ ഗാംബിയ നദിയില്‍ ബോട്ടു സഞ്ചാരം നടത്തി ലൂസിയെ ഇടയ്ക്കിടെ നിരീക്ഷിച്ചു കൊണ്ടിരുന്നു. പിന്നെ, ഒരു വര്‍ഷത്തേയ്ക്ക് ജാനിസ് ആ ദ്വീപില്‍ കാലു കുത്തിയില്ല.

ഒടുവില്‍... ഒരു ദിവസം ജാനിസ് ലൂസിയെ സന്ദര്‍ശിക്കാന്‍ പോയി. ബോട്ട് കരയ്ക്കടുപ്പിച്ചു അവര്‍ ചിമ്പാന്‍സികളുടെ അടുത്തേയ്ക്ക് ചെന്നു... ലൂസിയ്ക്ക് ഇഷ്ടമുള്ള മുഖക്കണ്ണാടിയും, ഡ്രായിംഗ് ബുക്കും അവര്‍ കരുതിയിരുന്നു.

ലൂസി തന്റെ സമ്മാനങ്ങള്‍ തൊട്ടു നോക്കി. കണ്ണാടിയില്‍ നോക്കി... കൈകൊണ്ടു അതില്‍ കോറി വരച്ചു...

പെട്ടെന്ന്, അവള്‍ ജാനിസിനെ മാറോടടക്കി അതിഗാഢമായി പുണര്‍ന്നു... കൈകള്‍ ചുറ്റി വരിഞ്ഞു, മുറുക്കി, ശ്വാസം മുട്ടിക്കുന്ന തരത്തില്‍...

ജാനിസ് കരയാന്‍ തുടങ്ങി...

ലൂസി സമ്മാനങ്ങള്‍ ഒന്നും എടുത്തില്ല. അവള്‍ നിശ്ശബ്ദം പറയുകയായിരുന്നു "എല്ലാം ശരിയായി, നന്ദി... ഇതൊന്നും വേണ്ട, ഇപ്പോള്‍ ഞാന്‍ ചിമ്പാന്‍സിയാണ്".

ലൂസി പയ്യെ തിരിഞ്ഞു നടന്നു... തിരിഞ്ഞു നോക്കാതെ....

ഒരു വര്‍ഷത്തിനു ശേഷം ജാനിസ് പിന്നെയും ലൂസിയെ കാണാന്‍ പോയി. പക്ഷെ അതി ദാരുണമായ ഒരു കാഴ്ചയാണ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്... ലൂസിയെ വനം കൊള്ളക്കാര്‍ കൊന്നു തൊലിയുരിച്ചു കൊണ്ടു പോയിരുന്നു, എല്ലിന്‍ കഷണങ്ങള്‍ മാത്രം ബാക്കി വച്ച്. മനുഷ്യരെ കാണുമ്പോള്‍ മറയില്ലാതെ ഇടപെടുന്ന ലൂസിയുടെ സ്വഭാവം ഏതോ ദ്രോഹികള്‍ മുതലെടുത്തതാവണം...



കടപ്പാട്: Lucy@RadioLab.ORG