2010/05/30

ഉപാസന... ഇതു ധന്യമാമൊരുപാസന....




ഏഷ്യാനെറ്റില്‍ 'കണ്ണാടി' എന്ന പ്രോഗ്രാമിന്‍റെ ജൂണ്‍ 23-ലെ ലക്കം കണ്ടപ്പോള്‍ മനസ്സില്‍ തട്ടിയത് ശ്രീമതി ശ്യാമളയുടെ കഥയാണ്‌. ശ്യാമള കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നെഴ്സാണ്.



Service Quality-യെക്കുറിച്ച് എല്ലാ മേഖലകളിലും ഒരുപാടു പരാതികള്‍ നിലനില്‍ക്കുന്ന ഇക്കാലത്ത് ശ്രീമതി ശ്യാമളയെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. സ്വന്തം കടമ തികഞ്ഞ സത്യസന്ധതയോടെ ചെയ്തു തീര്‍ക്കുന്ന അവര്‍ ഒരു മാതൃകാ നെഴ്സ്‌ മാത്രമല്ല ഒരു മാതൃകാ വനിത കൂടിയാണ്.


കാന്‍സര്‍ പിടിപെട്ടിട്ടും,  ആരെയുമറിയിക്കാതെ "ഒരു ചെറിയ ലീവെടുത്ത്" പോയി കീമോ നടത്തി തിരികെ വന്നു, പഴയ ആത്മാര്‍ഥതയോടെ അവര്‍ സ്വന്തം ജോലി നിര്‍വഹിക്കുന്നു.


പ്രസ്തുത സംപ്രേക്ഷണം വെട്ടിയെടുത്ത് നിങ്ങള്‍ക്കുവേണ്ടി താഴെ ചേര്‍ക്കുന്നു.





അവരുടെ ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണത്തിനും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍.

2010/05/21

ബാ...


ഞാന്‍ ഷിജുകുമാര്‍ ‍എന്ന് പേരുള്ള ഒരു കഴുതയാണ്‌. ഇപ്പോള്‍ Infanimal Systems-ല്‍ പുലിയുടെ പോസ്റ്റില്‍ ജോലി ചെയ്യുന്നു. എല്ലാരും എന്നെ ഷിജു എന്ന് വിളിക്കും.


ഇപ്പൊ എന്‍റെ മുഖ്യ വിനോദം braying ആണ്. bray ചെയ്യാന്‍ സ്വന്തമായി ഒരു വെളിസ്ഥലം കണ്ടു വച്ചു. അതിനു പറ്റിയ ഒരു പേരും ഇട്ടു. ഇപ്പൊ ഈ braying എല്ലാര്‍ക്കും ഒരു ഹരമാണ്. ഇവിടെ നിന്നു കൂവിയാല്‍ ലോകം മൊത്തം കേക്കുമത്രേ. എനിക്കു പതിച്ചു കിട്ടിയത് donkeyshiju.brayspot.com എന്ന സ്ഥലമാണ്. "About Me" എന്നൊരു കല്ല്‌ സാധാരണ എല്ലാരും brayspot-ല്‍ വയ്ക്കാറുണ്ട്. ഞാന്‍ "About Me" എന്ന സംഗതി മുഴുനീളമായി കൂകിത്തിമിര്‍ക്കാന്‍ തന്നെ തീരുമാനിച്ചു. നിങ്ങള്‍ അനുഭവിച്ചോളൂ...

ജനിച്ചത് ഒരു തനി കുക്കാട്ടിന്‍ പുറത്താണ്. സസ്യങ്ങളും പുഴയും നല്ല പുല്ലും ഉള്ള വളരെ സുന്ദരമായ ഒരു നിബിഡവനം. കുട്ടിക്കാലം ഇപ്പോഴും എന്‍റെ മനസ്സില്‍ പോച്ച പിടിച്ചു നില്‍ക്കുന്നു. അതൊക്കെ ഒരു കാലം. ഇപ്പൊ പരിഷ്കാരം കൂടി ആ കാടൊക്കെ അവര്‍ forest ആക്കി. എന്താ ചെയ്ക?

ഒരു മണ്ടന്‍ കഴുതായണെങ്കിലും ഞാന്‍ പഠിക്കാന്‍ വളരെ മോശമായിരുന്നു. മൊയ്തീന്‍ സിംഹം ആയിരുന്നു എന്‍റെ ഷെഡ്‌ ടീച്ചര്‍. മലയാളം ആണ് മൊയ്തീന്‍ സാര്‍ പഠിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ 'ശബ്ദതാരാവലി' ക്ലാസ് ഏറെ പ്രസിദ്ധമാണ്, ശബ്ദം കേട്ടു അടിമുടി വിറയ്ക്കും നമ്മള്‍. എനിക്ക് ഏറ്റവും പ്രയാസവും അതു തന്നെയായിരുന്നു. അതിഖരത്തിലുള്ള പുള്ളിയുടെ ഉച്ചാരണം എനിക്ക് ഒട്ടും തന്നെ വഴങ്ങിയിരുന്നില്ല. ഞാന്‍ പറയുമ്പോള്‍ എല്ലാം 'ബ' പോലെ, അല്ലെങ്കില്‍ അതിന്‍റെ വകഭേദങ്ങള്‍. അതുകൊണ്ട് പലപ്പോഴും എനിക്ക് തുടയ്ക്കു കടി കിട്ടിയിട്ടുണ്ട്; ഷെഡ്ഡില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്...


പത്താം ഷെഡ്ഡില്‍ പഠിക്കുമ്പോള്‍ എനിക്ക് സൈനബ എരുമയോട് കടുത്ത പ്രണയം തോന്നി. പക്ഷെ അവള്‍ എന്നെ മൈന്‍ഡ് ചെയ്തതേയില്ല. ഒരിക്കല്‍ കയത്തില്‍ കുളിച്ചു കൊണ്ടു നിന്നപ്പോള്‍, മജീദ്‌ കാക്ക അവളുടെ മുതുകില്‍ തോണ്ടി ശല്യപ്പെടുത്തി. എന്‍റെ ഭാഗ്യം. ആ സമയം അതുവഴി വന്ന ഞാന്‍ മജീദുമായി ഒന്നു കോര്‍ത്തു. ഒടുവില്‍.. എന്തിനേറെപ്പറയണം, എന്‍റെ കായബലത്തിനു മുന്‍പില്‍ അവന്‍ പറപറന്നു. ആ സംഭവത്തിനു ശേഷം അവള്‍ക്കെന്നോട് ലേശം ഇഷ്ടമൊക്കെ തോന്നിത്തുടങ്ങി. അങ്ങനെയങ്ങനെ, പതിയെപ്പതിയെ ഞങ്ങള്‍ കുശലം പറയാന്‍ തുടങ്ങി. നിലാവുള്ള രാത്രികളില്‍ പുല്‍മേടുകളില്‍ ഒളിച്ചും പാത്തും സംഗമിച്ചു. ഞങ്ങള്‍ പരസ്പരം പ്രണയബദ്ധരായി.

ശാന്തകുമാര്‍ പട്ടിയും, തോമസുകുട്ടി കുരങ്ങനും ആയിരുന്നു എന്‍റെ ഉറ്റ കൂട്ടുകാര്‍. അവര്‍ എന്നെ വിലക്കി. ഞാനും സൈനബയും തമ്മിലുള്ള ബന്ധം കാട്ടുകാര്‍ അംഗീകരിക്കില്ലെന്നു അവര്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ പ്രേമത്തിന് വാലില്ലല്ലോ. ഞങ്ങള്‍ ഒളിച്ചുകളി പ്രേമം തുടര്‍ന്നു.

ഒടുവില്‍ സംഗതി പുറംലോകം അറിഞ്ഞു. അമറലും മുക്രയുമായി. പുറംജാതിയിലുള്ള ബന്ധം ഒരിക്കലും ആരും സ്വീകരിക്കില്ലെന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍ രായ്ക്കുരാമാനം ഒളിച്ചോടി. (സംശയിക്കണ്ട, എല്ലാ ഷെഡ്ഡിലും ശ്രദ്ധാപൂര്‍വ്വം പഠിച്ചിരുന്നതു കൊണ്ടു ‍പത്താം ഷെഡ്ഡായപ്പോഴേക്കും എനിക്ക് പ്രായപൂര്‍ത്തി വന്നിരുന്നു, അവള്‍ക്കും!)

അങ്ങനെ ഞങ്ങള്‍ മൃഗ്ലൂര്‍ (ജന്തുലൂരു - എന്ന് ഇപ്പൊ പറയുന്ന) കാട്ടണത്തിലെത്തി. ഒരുപാടു കഷ്ടപ്പെടേണ്ടി വന്നു. ആദ്യം transporting company-യില്‍ ജോലി ചെയ്യുന്ന കുമാരന്‍ ചേട്ടനാണ് എനിക്ക് എല്ലാ സഹായവും തന്നത്. കുമാരന്‍ ചേട്ടനും എന്നെപ്പോലെ തന്നെ ഒരു കഴുത ഇനമായിരുന്നു. അതുകൊണ്ട് എന്നോട് പ്രത്യേക വാത്സല്യം കാണിച്ചിരുന്നു.

കുമാരേട്ടന്‍ ഒരു മിനിലോറി ഡ്രൈവര്‍ ആയാണ് ജോലി ചെയ്തിരുന്നത്. ഒരു പ്രത്യേകതരം ലോറി ആയിരുന്നു അത്. പച്ചക്കാട് വാതകം പുറന്തള്ളാത്ത പരിസ്ഥിതിയ്ക്കു ഹിതകരമായ ഒരു ചെറുവണ്ടി. കുമാരന്‍ ചേട്ടന്‍റെ തലയ്ക്കു മുകളില്‍ കെട്ടിത്തൂക്കിയ ഒരു കെട്ടു പുല്ലാണ് ഇന്ധനം. കുമാരന്‍ ചേട്ടന്‍ അതു ശാപ്പിടാന്‍ വേണ്ടി മുന്നോട്ടു നടക്കും, അപ്പോള്‍ ആ വണ്ടിയും കൂടെ നീങ്ങും. ആദ്യമായാണ്‌ ഇത്തരം ഒരു സാങ്കേതിക വിദ്യ ഞാന്‍ കണ്ടത്. ശരിക്കും അന്തം വിട്ടുപോയി.

തന്റെ സ്വാധീനം ഉപയോഗിച്ച് കുമാരന്‍ ചേട്ടന്‍ എനിക്ക് സഹായി ഡ്രൈവറുടെ പണി ഒപ്പിച്ചു തന്നു. മിനി ലോറിയുടെ പുറകില്‍ കൊളുത്തിയിട്ട ഒരു സേഫ്റ്റി ബെല്‍റ്റ് ഞാന്‍ ധരിച്ചിട്ടുണ്ട്.

ജൂനിയര്‍ ആയതു കൊണ്ടാണോ എന്തോ... ബാക്ക് എഞ്ചിന്‍ ഡ്രൈവര്‍ എന്ന പേരു മാത്രമേ ഉള്ളായിരുന്നു. എന്നോടാര്‍ക്കും വല്യ മതിപ്പൊന്നുമില്ലായിരുന്നു. ഭാരമുള്ള ബാഗുകള്‍ "ഇതൊന്നു പിടിച്ചേ", എന്ന് പറഞ്ഞ് പിടിപ്പിച്ചവര്‍ പിന്നെ യാത്രാവസാനം വരെ തിരിഞ്ഞു നോക്കില്ല. പിന്നെ വയറ്റിപ്പിഴപ്പല്ലേ? എന്നാലും വട്ടച്ചിലവിനൊള്ള കാശൊക്കെ കിട്ടി അങ്ങനെ തട്ടീം മുട്ടീം പോയി.


അങ്ങനെ വിരസമായ ദിനങ്ങള്‍. എന്നാലും സൈനബയുടെ സ്നേഹം - അതെനിക്ക് ആവോളം കിട്ടി. അതായിരുന്നു ജീവിക്കാനുള്ള ഏക പിടിവള്ളി.

ഒരു ദിവസം പതിവില്ലാതെ സൈനബ നമ്രമുഖിയായി എന്നോട് ഉരുമ്മി നിന്നു. പിന്നെ മെല്ലെ അവളുടെ മുഖം ഉയര്‍ത്തി നനുത്ത മൂക്ക് എന്‍റെ താടിയുടെ അടിയില്‍ തൊട്ടു. എന്നിട്ടു കണ്ണുകളിലേക്കു നോക്കി കുറച്ചു നേരം നിന്നു. എന്നിട്ടു സ്വരം താഴ്ത്തി പറഞ്ഞു, "ഷിജേട്ടന്‍ ഒരച്ഛനാകാന്‍ പോകുന്നു"...

ആഹ്ലാദം കൊണ്ടു ഞാന്‍ തുള്ളിച്ചാടി. സന്തോഷത്തിന്റെ ദിവസങ്ങള്‍.

ചെലവു കൂടിക്കൊണ്ടിരുന്നു. കുറച്ചു നല്ല വേറൊരു ജോലി വേണമെന്ന് തോന്നി. അതുകൊണ്ട് ഞാന്‍ ചാള്‍സ് പുലിയുടെ സ്ഥാപനത്തില്‍ ഒരു ഈവനിംഗ് കോഴ്സിനു ചേര്‍ന്നു.

ചാള്‍സ് പുലി ഒരു അസാമാന്യ പ്രതിഭയാണ്. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു എലിപ്പത്തായം ഉണ്ട്. അതു തുറക്കാനും അടയ്ക്കാനും പഠിച്ചാല്‍ ജോലി കിട്ടാന്‍ എളുപ്പമാണത്രേ. അങ്ങനെ ഞാന്‍ ഒരു രണ്ടു മാസം കൊണ്ടു പത്തായം തുറക്കാനും അടയ്ക്കാനും പഠിച്ചു.



പിന്നെ ജോലികള്‍ തിരക്കിയിറങ്ങി. പറഞ്ഞപോലെ അത്ര പെട്ടെന്നൊന്നും  ജോലി കിട്ടിയില്ല. കുറച്ചു കാലം കടന്നു പോയി.

സൈനബ ഇതിനിടെ ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു. എന്നെപ്പോലെ സുന്ദരനും ബുദ്ധിമാനും. സൈനബ ആ അരുമക്കുട്ടിയെ എരുമക്കുട്ടി എന്ന് കൊഞ്ചിച്ചു വിളിച്ചു. ഞങ്ങള്‍ അവനു സങ്കര്‍ എന്ന് പേരിട്ടു.

സങ്കര്‍ ഭാഗ്യമുള്ളവന്‍. അവന്‍ ജനിച്ചു രണ്ടു നാള്‍ കഴിഞ്ഞു എനിക്ക് Infanimal Systems എന്നൊരു സര്‍ക്കസ് കമ്പനിയില്‍ ജോലി കിട്ടി. അവിടെ എലിപ്പത്തായം തട്ടിക്കളിക്കുന്ന ഒരു പുലി ആയി അഭിനയിക്കുകയാണ് എന്‍റെ പണി. നല്ല ശമ്പളം. സൌകര്യങ്ങള്‍. ജീവിതം കൊഴുകൊഴുത്തു.

കമ്പനിയില്‍ എന്‍റെ സീനിയര്‍ ചൊക്കലിംഗം എന്ന ഒരു ആനയാണ്. സര്‍ക്കസില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് പുള്ളിയാണ്. കുറച്ച വേലത്തരങ്ങള്‍ കാണിച്ചിട്ടു,  എലിപ്പത്തായം എന്‍റെ നേരെ എറിഞ്ഞു തരും. ഞാന്‍ കടിച്ചെടുത്ത് തട്ടിക്കളിക്കും. എല്ലാ ദിവസവും ഇതു തന്നെ പണി.

പിന്നീടൊരിക്കല്‍ ഞാന്‍ ആ സത്യം മനസ്സിലാക്കി. ചൊക്കലിംഗം ശരിക്കും പ്രച്ഛന്നവേഷധാരിയായ ഒരു കുറുക്കന്‍ ആണെന്ന്.

ശരിക്കും ദേഷ്യം വന്നു, ഒരു കള്ളക്കുറുക്കന്റെ താളത്തിനൊത്തു തുള്ളണമല്ലോ.  ഇതിന്‍റെ എല്ലാം ഉത്തരവാദി ചാള്‍സ് പുലിയാണ്. സര്‍ക്കസ് കമ്പനിക്കു വേഷം മാറ്റി ആളിനെ സപ്ലൈ ചെയ്യലാണ് അവന്റെ പണി. ആടിനെ പട്ടിയാക്കുന്നവനാണ് ആ തെണ്ടി. സോറി, മറന്നു എന്നെ പുലിയാക്കി വിട്ടതും അവന്‍ തന്നല്ലേ!

ജീവിതം ഒക്കെ അങ്ങനെ പോകുന്നു. നേരത്തെ പറഞ്ഞപോലെ braying ആണ് ഇപ്പൊ മുഖ്യ വിനോദം. അതു ശരിക്കും തലയ്ക്കു പിടിച്ചിട്ടുണ്ട്. കമ്പനിയിലിരുന്നു ആരും കാണാതെ ഇപ്പൊ കുറച്ചു സമയം കൂവും. പിന്നെ ചിലര്‍ കൂവിയ സ്ഥലങ്ങള്‍ ഒളിച്ചു സന്ദര്‍ശിക്കും.

മറ്റു വിഷമങ്ങളൊന്നുമില്ല.  ഇപ്പൊ കാട്ടുകാര്‍ സഹകരിച്ചു തുടങ്ങിയിട്ടുണ്ട്. അതും പൊല്ലാപ്പായി. സങ്കരിനെ കഴുതയായിട്ടാണോ പോത്തായിട്ടാണോ വളര്‍ത്തേണ്ടുന്നതെന്നാണ് പ്രശ്നം...

ഇവര്‍ക്കൊക്കെ എന്തിന്റെ കേടാ? എന്‍റെ കാര്യം തന്നെ നോക്കൂ... എങ്ങനെ വളര്‍ന്നാലും അവന്‍ ചെലപ്പോ മരപ്പട്ടിയുടെ ജോലിയായിരിക്കും ചെയ്യുന്നത്... 

2010/05/15

മലയാളം ക്ലാസിക് ഭാഷയോ?




മാതൃഭൂമിയുടെ മെയ്‌ 6-ആം തിയതിയിലെ എഡിഷനില്‍ കണ്ട
വാര്‍ത്തയാണ്. മലയാളം ക്ലാസിക് ഭാഷയാക്കാന്‍ സര്‍വകക്ഷിയോഗം പ്രധാനമന്ത്രിയെ കണ്ടു നിവേദനം കൊടുത്തു.






നമുക്കു ഭാഷയോടുള്ള വൈകാരിക ബന്ധം മാറ്റി നിഷ്പക്ഷമായി ചിന്തിച്ചാല്‍, മലയാളം ശരിക്കും ഒരു ക്ലാസിക് ഭാഷയാണോ?

വിക്കിപീഡിയയില്‍ ക്ലാസിക് ഭാഷ എന്നു തിരഞ്ഞാല്‍ അതു ക്ലാസിക്കല്‍ ഭാഷയിലേക്ക് തിരിച്ചു വിടുന്നു. അതില്‍ പറയുന്ന ക്ലാസിക്കല്‍ ഭാഷയുടെ നിര്‍വചനം ഇപ്രകാരമാണ്.
A classical language, is a language with a literature that is classical— i.e., it should be ancient, it should be an independent tradition that arose mostly on its own, not as an offshoot of another tradition, and it must have a large and extremely rich body of ancient literature.[1] (UC Berkeley linguist George L. Hart)

Thus classical languages tend to be either dead languages, or show a high degree of diglossia, as the spoken varieties of the language diverge further and further away from the classical written language over centuries.

ഈ നിര്‍വചനപ്രകാരം സംസ്കൃതം മാത്രമേ ക്ലാസിക് ഭാഷയാകുന്നുള്ളൂ. പിന്നെ വേണമെങ്കില്‍ തമിഴിനേയും കൂട്ടാമെന്ന് വെയ്ക്കാം.

കേന്ദ്ര ഗവണ്മെന്റിന്റെ ഒരു പ്രസ്‌ റിലീസില്‍ ആദ്യമായി ഇതിനെക്കുറിച്ച് ഒരു വിശദീകരണം വന്നത് സെര്‍ച്ച്‌ ചെയ്തപ്പോള്‍ കണ്ടത് ഇതാണ്.
11.7 Classical languages: A new category of classical languages has been created and Sanskrit and Tamil have been notified as classical languages. A scheme has been launched for providing scholarships for Tamil scholars.

2008 ആഗസ്റ്റ്‌ 8-ന് വന്ന പ്രസ് റിലീസില്‍ കന്നഡയ്ക്കും ഈ പദവി വേണമെന്ന നിവേദനത്തെക്കുരിച്ച്   പരാമര്‍ശിക്കുന്നു. പ്രസ് റിലീസ് പ്രകാരം:
Rajya Sabha

The Minister of Tourism & Culture, Smt. Ambika Soni told the Rajya Sabha today that a new category of languages as `Classical Languages’ was created by government, and the following criteria were laid down to determine the eligibility of languages to be considered for classification as a `Classical Language’:-

i) High antiquity of its early texts/recorded history over a period of 1500-2000 years.

ii) A body of ancient literature/texts, which is considered a valuable heritage by generations of speakers.
iii) The literary tradition be original and not borrowed from another speech community.
iv) The classical language and literature being distinct from modern, there may also be a discontinuity between the classical language and its later forms or its offshoots.

Only two languages, viz. Tamil & Sanskrit have been declared as `Classical language’.


The Government of Karnataka and several other organizations have represented to declare Kannada as a classical language. These requests were forwarded to the Sahitya Akademi for the consideration of the committee of Linguistic Experts, the Minister added.


This information was given by the Minister in reply to questions by Shri Janardhana Poojary and Shri K.B. Shanappa.

1500-2000 വര്‍ഷം പഴക്കമുള്ള ഒരു സ്വതന്ത്ര ഭാഷയാണോ കന്നഡ എന്നെനിക്കു സംശയമുണ്ട്‌ (കന്നഡ ചരിത്രമൊന്നും അറിയില്ലെങ്കിലും).

"സന്നിക്ളിഷ്ടാബ്ധി തന്‍ ഗംഭീരശൈലിയും
സഹ്യഗിരിതന്നടിയുറപ്പും
ഗോകര്‍ണ്ണ ക്ഷേത്രത്തിന്‍ നിര്‍വൃതികത്വവും
ശ്രീകന്യാമാതിന്‍ പ്രസന്നതയും

സംസ്കൃതഭാഷ തന്‍ സ്വാഭാവികൗജസ്സും
സാക്ഷാല്‍ത്തമിഴിന്റെ സൗന്ദര്യവും
ഒത്തു ചേര്‍ന്നുള്ളൊരു ഭാഷയാണെന്‍ ഭാഷ
മത്താടിക്കൊള്‍‍കഭിമാനമേ നീ
"

എന്നു വള്ളത്തോള്‍ പാടിയിട്ടുണ്ട്. മലയാളത്തിനു വേണ്ടി എന്‍റെ മനം തുടിയ്ക്കും. എന്നാലും സംസ്കൃതവും തമിഴും ഒത്തു ചേര്‍ന്ന മലയാളം ഒരു ക്ലാസിക് ഭാഷയല്ല എന്നാണ് എന്‍റെ വിശ്വാസം.

ഏറ്റവും ഒടുവില്‍ മേയ് 5-ന് കന്നഡയ്ക്കും തെലുങ്കിനും ഈ പദവി നല്‍കിക്കൊണ്ട് പത്ര സമ്മേളനം വന്നു.
Minister of State for Planning and Parliamentary Affairs Shri V. Narayanasamy has said that Tamil, Sanskrit, Telugu and Kannada languages have been classified by the Government as Classical Languages.

In a written reply in the Lok Sabha today he said, various schemes/programmes relating to research, documentation, development and preservation are implemented to promote classical languages. It also includes instituting chairs for classical languages in Universities and instituting awards to eminent scholars in classical languages.

ഇപ്പൊ പുടികിട്ടി പിറ്റേ ദിവസം നമ്മള്‍ ഡല്‍ഹിയില്‍ മുറവിളി കൂട്ടിയത് എന്തിനാണെന്ന്.

കോടിക്കണക്കിനു രൂപയാണത്രെ കേന്ദ്രം ക്ലാസിക് പദവിയുള്ള ഭാഷകള്‍ക്കു നല്‍കുന്നത്. ഇങ്ങനെ പോയാല്‍ ഇന്ത്യയിലെ എല്ലാ ഭാഷകളും സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ചു ക്ലാസിക് ഭാഷകള്‍ ആയി മാറും.


വോട്ടു രാഷ്ട്രീയത്തിന്റെയും പണദുര്‍വിനിയോഗത്തിന്റെയും ഓരോ കളികള്‍!

2010/05/09

അമ്മദിനം

അമ്മയ്ക്കെന്നും മകന്‍ദിനം
എനിക്കു വല്ലപ്പോഴും അമ്മദിനം

ഒരു ചെറുതരിയായി ഉരുവായി
ഉലയാതെ ഉടയാതെ കാത്ത്
ചോര കൊടുത്തു ചുമന്ന മുതല്‍
അമ്മയ്ക്കെന്നും മകന്‍ദിനം


ഇരുള്‍ കുടിച്ചു, പകല്‍ കൊതിച്ചു
പൊരുള്‍ തിരഞ്ഞു  ഞാനിരുന്നു
തുണയിരുന്നു ചെറുതുടിപ്പു താളമെണ്ണി
ഏകാന്തതയില്‍, ഏകത്വബന്ധമായ്     

ഒടുവില്‍, നൊമ്പരം നല്‍കി, യുടല്‍
പകുത്തെതെ, ന്നസ്തിത്വമോഹം
പിന്നെ സ്നേഹം വലിച്ചു കുടിച്ചു വളര്‍ന്നു ഞാന്‍
ചെറുതായി അമ്മയെന്‍ "പരിധിക്കു വെളിയിലായ്"

ഇന്നമ്മ ദിനം. ഒരു നിമിഷം, ഒന്നു ഫോണ്‍ ചെയ്യട്ടെ...

നാഴികനീണ്ട ഫോണ്‍ (വീണ്‍?) വാക്കുകള്‍
പാതിമാഞ്ഞ സ്ലേറ്റില്‍ വരക്കോലം തൊട്ട്
"ഇതമ്മയാണെ"ന്നൊളികണ്ണു നോക്കി
നാണിച്ചൊരു നിമിഷാര്‍ദ്ധമേകിയോ?

രണ്ടാം തരത്തില്‍ തീരാവിശേഷങ്ങള്‍
തുള്ളിപ്പറഞ്ഞൂ നായ്ക്കുട്ടിയായി ഞാന്‍
മൊഴിക്കഷണങ്ങ‍ള്‍ പെറുക്കിയെടുക്കുവാന്‍
ഇന്നാ നായ്ക്കുട്ടിയില്ലയെന്‍ കൂട്ടിന്...

എന്നിട്ടും,
"വല്ലോം കഴിച്ചോ?"യെന്നു പാല്‍ ചുരന്ന്

ഇടറിയ സ്വരത്തില്‍ രാഗമിട്ട്
"സുഖമോ കുട്ടി"യെന്നു താരാട്ടു പാടി
ഇന്നും മനസ്സിന്‍ തൊട്ടിലാട്ടിയെന്നമ്മ

അമ്മയ്ക്കെന്നും മകന്‍ദിനം
എനിക്കു വല്ലപ്പോഴും ഒരമ്മദിനം

2010/05/03

അണ്ടി കളഞ്ഞ എഞ്ചിനീരും അതു ചെത്തിയ ബ്ലോഗറും




ഒരബദ്ധം ആര്‍ക്കും പറ്റാം. ചില പറ്റുകള്‍ Ctrl-Z (undo) ചെയ്യാന്‍ പറ്റിയിരുന്നെകില്‍ എന്നു ഞാന്‍ വിചാരിച്ചിട്ടുണ്ട്. എന്തുചെയ്യാനാ, ജീവിതത്തിന്റെ കീബോര്‍ഡില്‍ Ctrl-Z കീ ഇല്ലാതെ പോയി.



ഈയിടെ ആപ്പിളില്‍ (Apple Computers) ജോലി ചെയ്യുന്ന ഗ്രേ പവല്‍ (Gray Powell) എന്ന ഒരു ഗൊച്ചുപയ്യന്‍ എഞ്ചിനീയര്‍ക്ക് പറ്റിയത് കേട്ടിട്ട് സഹതാപം തോന്നി.


മാര്‍ച്ച്‌ 18 : അന്നു പുള്ളി ഒന്നറുമാദിച്ചതു തെറ്റാണോ? തന്റെ 27-മത് ബര്‍ത്ത്ഡേ അല്ലെ? പോരാത്തതിനു, പുതിയ iPhone ഫീല്‍ഡില്‍ ടെസ്റ്റ്‌ ചെയ്യാന്‍ കമ്പനിക്കാരല്ലേ പറഞ്ഞത്?


അയാള്‍ കാലിഫോര്‍ണിയയിലെ റെഡ് വുഡിലെ ഗോര്‍മേ ഹാവ്സ് സ്ടോവ്ഡ്ട്ട്   (Gourmet Haus Staudt) റെസ്റ്റാറന്റില്‍ വിശുദ്ധ ജര്‍മന്‍ ബിയര്‍ മൊത്തുകയായിരുന്നു. അടിച്ചുപൊളിക്കിടെ ഇപ്പോഴത്തെ iPhone 3GS-ന്‍റെ പോലെ നിക്കറിടിപ്പിച്ച ഒരു വസ്തു പുറത്തെടുത്തു. ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത, അടുത്ത തലമുറയിലെ most modern iPhone ആയിരുന്നു അത്. പിന്നെ ഒരു text message വച്ചലക്കി. "I underestimated how good German beer is..."


ഇതിലെന്താഹേ ഇത്ര കൊഴപ്പം? കിലുക്കത്തില്‍ ഇന്നസെന്‍റ് പറഞ്ഞ പോലെ "ഇതുവരെ വളരേ ശരിയാണ്".


പിന്നെയാണ് തേച്ചാലും മാച്ചാലും പോകാത്ത അക്കിടി ആ പാവത്താനു പറ്റിയത്. ആ ദുര്‍ബലനിമിഷത്തില്‍ അത്യന്താധുനികനെ മേശപ്പുറത്തിട്ടേച്ചു അയാള്‍ നാലു കാലേല്‍ ബാറില്‍ നിന്നും ഇറങ്ങിപ്പോയി.


"അടിച്ചു മോനെ, അടിച്ചു!"


ഗിസ്മോഡോ എന്നൊരു ടെക് ബ്ലോഗിങ്ങ് സൈറ്റ് ഉണ്ട്. അതിന്‍റെ എഡിറ്ററും ബ്ലോഗറുമായ ജേസണ്‍ ചെന്‍ (Jason Chen) ‍5000 ഡോളറിനു ആ സാമഗ്രി ആരോ ഒരു ബാര്‍ തൊഴിലാളിയുടെ കൈയ്യില്‍നിന്നും അടിച്ചു മാറ്റി. പിന്നെ അവന്‍ അതു പൊളിച്ചടുക്കി എഴുതിപ്പിടിപ്പിച്ചു. സകലതും അവന്റെ ബ്ലോഗിങ്ങ് സൈറ്റില്‍ വച്ചു വിളമ്പി. എന്‍ഗാഡ്ജെറ്റ് എന്ന ടെക്ബ്ലോഗിങ്ങ് സൈറ്റും ഇതു വച്ചു പിടിച്ചു.


കര്‍ശന സെക്യൂരിറ്റിയ്ക്കു പേരുകേട്ട കമ്പനിയാണ് ആപ്പിള്‍. (പണ്ട് iPad ലാഞ്ച് ചെയ്യുന്നതിന് തൊട്ടു മുമ്പ് അതു കമ്പനിയുടെ co-founder ആയ സ്റ്റീവ് വോസ്നിക്കിനെ 2 മിനിറ്റ് കാണിച്ചതിന് ഒരു എമ്പ്ലോയീയെ പിരിച്ചു വിട്ടിട്ടുണ്ട്)


എന്തായാലും മാധ്യമ ശ്രദ്ധ പിടിച്ചത് കൊണ്ടു ഗ്രേ പവലിനെ പിരിച്ചു വിട്ടില്ല. പക്ഷെ അയാളോട് സ്വകാര്യമായി സംസാരിച്ച ഗിസ്മോഡോ വക്താവിന് ആകെ കീറിപ്പറിഞ്ഞ ഒരു പാവത്താന്റെ സ്വരമാണ് ശ്രവിക്കാന്‍ പറ്റിയത്. പാവം!


ജാഗ്രതൈ. ബ്ലോഗര്‍മാര്‍ ജേര്‍ണലിസ്റ്റുകള്‍ ആണോ?


ഇനി ഇതിന്റെ ഒരു മറുവശം. സെര്‍ച്ച്‌ വാറണ്ടുമായി വന്ന് നിയമ പാലകരുടെ ഒരു വന്‍ സംഘം ഗിസ്മോഡോ എഡിറ്റര്‍ ജേസണ്‍ ചെന്നിന്റെ വീട്ടില്‍‌ കടന്നു കയറി; ഡിജിറ്റല്‍ ക്യാമറയും സെല്‍ഫോണും മറ്റു കിടിപിടികളും എടുത്തുകൊണ്ടു പോയി.


ഗിസ്മോഡോ വക്താക്കള്‍ ജേര്‍ണലിസ്റ്റുകളുടെ പ്രൊട്ടക്ഷന്‍ ബ്ലോഗര്‍മാര്‍ക്കും വേണമെന്ന് വാദിക്കുന്നു -  അജ്ഞാത ഉറവിടങ്ങളില്‍ നിന്നു ലഭിക്കുന്ന വസ്തുക്കളും വിവരങ്ങളും സെര്‍ച്ച്‌ വാറണ്ടില്‍ നിന്നും ഒഴിവാക്കാന്‍ കാലിഫോര്‍ണിയ നിയമം പത്രപ്രവര്‍ത്തകരെ അനുവദിക്കുന്നുണ്ട്.


പക്ഷെ,ബ്ലോഗര്‍മാര്‍ ജേര്‍ണലിസ്റ്റുകള്‍ ആണോ? കാത്തിരുന്നു തന്നെ കാണണം.


എന്തായാലും ഞാന്‍ മിണ്ടാപ്പൂച്ചയാവാന്‍ തീരുമാനിച്ചു. എന്നെ തല്ലല്ലേ, ഞാന്‍ ഒന്നും കണ്ടില്ലേ...


ബ്ലോഗന്‍‍മാരെ (ബ്ലോഗികളെ), സോഫ്റ്റ്‌വെയര്‍ പയ്യന്‍മാരെ (പയ്യികളെ -ഇനി ഞാനൊരു sexist ആണെന്ന് കരുതി തല്ലല്ലേ)... അപ്പീസില്‍ നടക്കുന്നതൊക്കെ നാടുനീളെ വിളിച്ചു പറയുന്നതിന് മുമ്പ് സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട.