2010/03/12

ത്രിശങ്കു

പ്രവാസത്തിന്‍റെ അഭംഗുരപ്രയാണത്തില്‍ ...
ഇടയ്ക്കെവിടെയോ ചടച്ച ഒരു പകലുറക്കം...
ശരീരപിണ്ഡം കസാലയില്‍ ഉപേക്ഷിച്ചു
ചേതന സ്വപ്നാടനത്തിലെ തൂവല്‍ക്കനമായി...
അബോധതയില്‍ പൊട്ടിവിടര്‍ന്ന അപ്പൂപ്പന്‍ താടികള്‍
ഇളകിയൊട്ടിയത് അങ്ങു ദൂരെ ഓലത്തുമ്പില്‍
ഉച്ചക്കാറ്റിനു ഗതിവേഗം... നെല്‍വരികള്‍ക്കു എളിമ
മുടിയഴിച്ചു വെയില്‍ കായുന്ന കല്പവൃക്ഷങ്ങള്‍
ഉച്ചിയില്‍ പേന്‍ചികയുന്ന വയല്‍ക്കാക്കകള്‍
അടക്കം പറഞ്ഞുപോകുന്ന കരിമാഷിച്ചാന്തുകള്‍
തെളിനീരുറവയില്‍ പാദം പൂഴ്ത്തിയിരുന്നപ്പോള്‍
കണ്ണാടിമീനുകള്‍ കാലടികളെ കിക്കിളിപ്പെടുത്തി
ഉണ്ട്, ഇവിടെത്തന്നെയുണ്ട് എന്‍റെ തണല്‍ മരം
കലപില മരത്തണലില്‍ എന്നെ മേയാന്‍ വിട്ടു ഞാനും ...
എന്തൊരു സ്വസ്ഥത...
പിന്നെ, ക്ഷണികമായ ആ ദിവാസ്വപ്നം അലിഞ്ഞില്ലതായി...



പിന്നൊരുനാള്‍...
എന്‍റെ ശരീരവും ആ തണലു തേടിപ്പോയി... പക്ഷെ...
ഒറ്റക്കയ്യന്‍ ലോഹപ്പിശാച് എന്‍റെ അവസാന തുരുത്തും ചുരന്നെടുക്കുന്നു...
ചുരത്താത്ത സ്തനങ്ങള്‍ കടഞ്ഞു രുധിരപാനം ചെയ്യുന്നു...
എവിടെയും രക്തം വാര്‍ന്നു കട്ടപിടിച്ച ചെമപ്പ്...
ഞാന്‍ ദൈവങ്ങളുടെ സ്വന്തം നാട്ടിലാണ്...
മന്ത്രം കാച്ചിയ വര്‍ണ്ണച്ചരടും , കുരിശുമാലയും,
നിസ്കാരത്തഴമ്പുമുള്ള മനുഷ്യരൂപങ്ങള്‍ ചുറ്റിലും‍...
മനുഷ്യത്വം അന്യം നിന്നു പോയിരിക്കുന്നു...
ഒടുവില്‍ എന്‍റെ തണല്‍ മരം...
അതു കട പുഴകിയിരുന്നു, ദലങ്ങള്‍ കരിഞ്ഞിരുന്നു..
വേരുകള്‍ മുറിഞ്ഞു പോയിരുന്നു... കൂട്ടത്തില്‍ എന്റേയും...
അന്ധകാരത്തില്‍ പരിചിത മുഖങ്ങളെ ഞാന്‍ തേടി...
ഭ്രാന്തന്‍ വേഗത്തില്‍ ചുറ്റിത്തിരിയുന്ന രൂപങ്ങള്‍ക്കു നടുവില്‍
ഞാന്‍ ഇഴയുമ്പോള്‍...
ഒരു പഴയ പരിചയക്കാരന്‍ വിരല്‍ ചൂണ്ടി...
"എന്നാ തിരിച്ചു പോകുന്നത്?"

10 അഭിപ്രായങ്ങൾ:

  1. എവിടെയും രക്തം വാര്‍ന്നു കട്ടപിടിച്ച ചെമപ്പ്...
    ഞാന്‍ ദൈവങ്ങളുടെ സ്വന്തം നാട്ടിലാണ്...
    മന്ത്രം കാച്ചിയ വര്‍ണ്ണച്ചരടും , കുരിശുമാലയും,
    നിസ്കാരത്തഴമ്പുമുള്ള മനുഷ്യരൂപങ്ങള്‍ ചുറ്റിലും‍...
    മനുഷ്യത്വം അന്യം നിന്നു പോയിരിക്കുന്നു...
    ഒടുവില്‍ എന്‍റെ തണല്‍ മരം...

    കട പുഴകാത്ത തണല്‍ മരം ഉണ്ടാകട്ടെ എന്ന് നമുക്കാശിക്കാം.

    മറുപടിഇല്ലാതാക്കൂ
  2. പ്രവാസത്തിന്‍റെ ചൂടും ചൂരും ആത്മരോദനങ്ങളായി നിറ്ഗ്ഗളിക്കട്ടെ!

    “അതു കട പുഴകിയിരുന്നു, ദലങ്ങള്‍ കരിഞ്ഞിരുന്നു..
    വേരുകള്‍ മുറിഞ്ഞു പോയിരുന്നു... കൂട്ടത്തില്‍ എന്റേയും...
    അന്ധകാരത്തില്‍ പരിചിത മുഖങ്ങളെ ഞാന്‍ തേടി...
    ഭ്രാന്തന്‍ വേഗത്തില്‍ ചുറ്റിത്തിരിയുന്ന രൂപങ്ങള്‍ക്കു നടുവില്‍
    ഞാന്‍ ഇഴയുമ്പോള്‍... “

    ഒരു പുതിയ പരിചയക്കാരന്‍ വിരല്‍ ചൂണ്ടട്ടെ....
    “എന്നാ തിരിച്ചു വരുന്നതു”?

    മറുപടിഇല്ലാതാക്കൂ
  3. പുതിയ ബ്ലോഗാണങ്കിലും വഷളാ താങ്കളെ ഞാന്‍ വായിക്കാറുണ്ട്.

    മറുപടിഇല്ലാതാക്കൂ
  4. കവിത കാര്യമായി അങ്ങ് മനസ്സിലായില്ല... എന്നാലും എല്ലാ പ്രവാസിയും നേരിടുന്ന ആ അവസാന ഭാഗം മനസ്സിലായി...

    "ഒരു പഴയ പരിചയക്കാരന്‍ വിരല്‍ ചൂണ്ടി...
    എന്നാ തിരിച്ചു പോകുന്നത്?"

    മറുപടിഇല്ലാതാക്കൂ
  5. (കവിത എനിക്ക് വായിക്കാന്‍ അറിഞ്ഞൂടാ)
    വഷളന്‍ റെഡി, ഇനി മൂരാച്ചി, പീഡി, വായാടി എന്നിവര്‍ക്ക് വരാം. വന്ന് കുളമാക്കാം പിന്നെ കൂതറ കമന്റ് മാത്രം ഇട്ടാല്‍ ഒന്നൂടെ ജോറാകും
    അപ്പൊ തുടങ്ങാം റെഡി...1....2....

    മറുപടിഇല്ലാതാക്കൂ
  6. എന്നാ തിരിച്ചു പോകുന്നത്?
    കൊള്ളാം :)

    മറുപടിഇല്ലാതാക്കൂ
  7. പ്രവാസിയുടെ വിലാപം നന്നായിരിക്കുന്നു. നഷ്ടപ്പെട്ടതിനെ പറ്റി പരിതപിച്ചെട്ടെന്തു കാര്യം ഒരു നല്ല നാളേക്കായി നമ്മള്‍ക്ക്‌ ഇന്ന് മുതല്‍ പരിശ്രമിക്കാം.

    മറുപടിഇല്ലാതാക്കൂ
  8. മിക്കപ്പോഴും ഒരു തിരിച്ചുപോക്ക് അസാദ്ധ്യമായിരിക്കും. തണലേകിയിരുന്ന ആ മരത്തെ പുതിയ സ്ഥലത്തേക്ക് പറിച്ചു നടാമോന്ന് നോക്കൂ.

    മറുപടിഇല്ലാതാക്കൂ
  9. പ്രവാസിയുടെ പൊലിയുന്ന സ്വപ്നങ്ങളുടെ കവിത.....
    നന്നായിട്ടുണ്ട്. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  10. കമന്റുകള്‍ക്കും ആശംസകള്‍ക്കും എല്ലാവര്ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ